കുറ്റ്യാടി : പേരാമ്പ്രക്കടുത്ത് മുതുകാട് റിസർവോയിൽ തോണി മറിഞ്ഞ് മൂന്നു പേർ ഒഴുക്കിൽപെട്ടു.ഒരാൾ മരണപ്പെട്ടു. മരുതോങ്കര പാറച്ചാലിൽ പ്രകാശൻ്റെ മകൻ അഭിജിത്ത് (22) ആണ് മരണപ്പെട്ടത്. മറ്റ് രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. ഇന്നു വൈകിട്ട് മൂന്നുമണിയോടെ റിസർവോയറിൽ തോണിയിൽ നിന്നും വീണാണ് മരണം സംഭവിച്ചത്.
കോവിഡ് ദുരിതങ്ങള്‍ക്കിടയിൽ വന്ന ദുരന്തവാർത്ത കേട്ട് വിറങ്ങലിച്ചുനിൽക്കുകയാണ് മരുതോങ്കര ഗ്രാമം. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബം വളരെ കഷ്ടപ്പെട്ട് ഈ അടുത്താണ് വീട് നിർമ്മിച്ചത്. വെൽഡിങ് പണിക്കാരനായ അച്ഛനും അമ്മയും അനിയനും അടങ്ങുന്നതാണ് അഭിജിത്തിന്റെ കുടുംബം.
ചെറുപ്രായത്തിൽ തന്നെ അഭിജിത്ത് കൂലിപ്പണിക്ക് പോയി കുടുംബത്തിന് അത്താണിയായിരുന്നു റീജിയാണ് അമ്മ സഹോദരൻ അജിത്ത്. സുഹൃത്തുക്കളായ ആറംഗ സംഘത്തോടൊപ്പം മീൻപിടിക്കാൻ ഡാമിലെത്തിയതായിരുന്നു അഭിജിത്ത്. സമീപത്തു കണ്ട ചെറുതോണി എടുത്ത് അഭിജിത്ത് മറ്റൊരു സുഹൃത്തും കൂടി റിസർവോയറിലേക്ക് മീൻപിടിക്കാൻ പോവുകയും കുറച്ചു ദൂരം മുന്നോട്ട് എത്തിയപ്പോൾ അഭിജിത്തിന് പെട്ടെന്ന് അപസ്മാരം വരികയും തലകറങ്ങി വീഴുകയായിരുന്നുവെന്നാണ് കൂടെയുള്ളവർ പറയുന്നത്.
ഇതുകണ്ട് കരയ്ക്ക് നിന്നവർ ബഹളമുണ്ടാക്കുകയും നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. പെരുവണ്ണാമുഴി പോലീസും പേരാമ്പ്ര അഗ്നിശമനസേനയും നാട്ടുകാരും ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ ആണ് മൃതദേഹം കണ്ടെത്തിയത്. വളരെ ആഴമേറിയ സ്ഥലമായിരുന്നതിനാല്‍ തിരച്ചിൽ ബുദ്ധിമുട്ടായിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും യാതൊരു മുൻകരുതലും ഇല്ലാതെ സംഘടിപ്പിക്കുന്ന ഇത്തരം യാത്രകൾ പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്. അധികൃതർ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തുകയാണ് പലപ്പോഴും യുവാക്കൾ അടക്കമുള്ളവർ ചെയ്യുന്നത്.
Maruthongara youth dies after boat capsizes; Three people were swept away