കുറ്റ്യാടി : മരുതോങ്കര കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നു. വാട്‌സാപ്പ് ഗ്രൂപ്പുകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വധഭീഷണി. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കഴിഞ്ഞദിവസം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി.
ഇതിനിടെ ഉന്നത കോൺഗ്രസ് നേതാക്കളാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിളിച്ച് വധഭീഷണി മുഴക്കിയതെന്നും ആരോപണമുണ്ട്. മരുതോങ്കര കോൺഗ്രസിൽ വർഷങ്ങളായി തുടരുന്ന ഗ്രൂപ്പുപോരിനും അച്ചടക്കലംഘനങ്ങൾക്കുമെതിരേ കർശന നിലപാടുമായി ഡി.സി.സി. പ്രസിഡന്റ.
ഏറ്റവുമൊടുവിൽ മേയ് 15-ന് ഡി.വൈ.എഫ്.ഐ. മുള്ളൻകുന്ന് മേഖലാകമ്മിറ്റി സംഘടിപ്പിച്ച ഗ്രാമോത്സവത്തിൽ പങ്കെടുത്തതിനാണ് കോൺഗ്രസ് നേതാവും മരുതോങ്കര ഗ്രാമപ്പഞ്ചായത്ത് അംഗവുമായ തോമസ് കാഞ്ഞിരത്തിങ്കലിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.
ഡി.വൈ.എഫ്.ഐ. നടത്തിയ പാർട്ടിപരിപാടിയിൽ പങ്കെടുക്കുകവഴി ഗ്രാമപ്പഞ്ചായത്തംഗം കടുത്ത അച്ചടക്കലംഘനവും പാർട്ടിവിരുദ്ധപ്രവർത്തനവും നടത്തിയതായി നോട്ടീസിൽ പറയുന്നു.
മണ്ഡലത്തിലെ കോൺഗ്രസ് അധീനതയിലുള്ള സഹകരണബാങ്കിൽ പാർട്ടി നിർദേശിച്ച കാര്യങ്ങൾ പരസ്യമായി അട്ടിമറിച്ചെന്ന് കണ്ടെത്തി കഴിഞ്ഞദിവസം കെ.പി.സി.സി. മെമ്പർ കെ.ടി. ജെയിംസിനെ കെ.പി.സി.സി. അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
ഗുരുതരമായ സംഘടനാവിരുദ്ധപ്രവർത്തനം നടത്തിയതിന്റെ പേരിൽ കെ.പി.സി.സി. പ്രസിഡൻറ് നിയോഗിച്ച അന്വേഷണക്കമ്മിഷന്റെ റിപ്പോർട്ടുപ്രകാരം ജെയിംസിനെ നേരത്തേ മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ദിവസങ്ങൾക്കുമുമ്പ് മരുതോങ്കര കല്ലുനിരയിൽ സി.പി.എം.
സംഘടിപ്പിച്ച കാലായി കണാരൻ സ്മാരകമന്ദിര ശിലാസ്ഥാപനച്ചടങ്ങിൽ പങ്കെടുത്തതിന് കോൺഗ്രസ് കാവിലുംപാറ ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.സി. കൃഷ്ണനെ ഡി.സി.സി. സസ്പെൻഡ് ചെയ്തിരുന്നു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.പി. അബ്ദുൾ റസാഖിനെ ഒരു വിഭാഗം അംഗീകരിക്കാത്തതാണ് മരുതോങ്കര കോൺഗ്രസിൽ രൂക്ഷമായ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
Death threats on WhatsApp; The explosion continues in the Maruthongara Congress