കുറ്റ്യാടി: പാലിൽ വെള്ളം ചേർത്ത പാൽ സൊസൈറ്റി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. മരുതോങ്കര ക്ഷീരോൽപാദക സഹകരണ സംഘത്തിലെ ജീവനക്കാരൻ ഷാജി മുഞ്ഞാടിനെയാണ് സംഘം അഡ്മിനിസ്ട്രേഷൻ ടെസ്റ്റർ ജോലിയിൽനിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. പാലിന്റെ ഗുണമേന്മ കുറയുന്നതിനെ തുടർന്ന് കർഷകർ നടത്തിയ അന്വേഷണത്തിലാണ് ഷാജി പാലിൽ വെള്ളം ചേർക്കുന്നത് കണ്ടെത്തിയത്.
കർഷക പ്രതിഷേധത്തെ തുടർന്നാണ് നടപടി. കർഷകർ അറിയിച്ചതനുസരിച്ച് അഡ്മിനിസ്ട്രേറ്റർ കമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളും സ്ഥലത്തെത്തുകയും തട്ടിപ്പ് നേരിൽ കണ്ട് ബോധ്യമാവുകയും ചെയ്തു. കർഷക പ്രതിഷേധത്തെ തുടർന്ന് അഡ്മിനിസ്ട്രേറ്റർ ഷാജിയെ ടെസ്റ്റർ ജോലിയിൽനിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യുകയായിരുന്നു. മരുതൊങ്കര ക്ഷീരോൽപാദക സഹകരണ സംഘത്തിലെ പാലിന്റെ ഗുണമേന്മ (ടെസ്റ്റർ) ജോലിയാണ് ഷാജിക്ക്.
സൊസൈറ്റിയിൽ അളന്നു നൽകുമ്പോൾ നടത്തുന്ന പരിശോധനയിൽ പാലിന് ഗുണനിലവാരമുണ്ട്. എന്നാൽ പിന്നീട് പാലിന്റെ ഗുണനിലവാരം കുറയുന്നു. ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്നറിയാൻ ക്ഷീര കർഷകർ നടത്തിയ അന്വേഷണം ഷാജിയിലാണ് ചെന്നെത്തിയത്. ഇതോടെ ഇയാൾ പാലിൽ വെള്ളം ചേർക്കുന്നത് പുറത്തറിയുകയായിരുന്നു.
മരുതോങ്കര ക്ഷീര സംഘത്തിന്റെ പശുക്കടവിൽ പാല് സൂക്ഷിക്കാനുള്ള കൂളർ സംവിധാനം ഇല്ലാത്തതിനാൽ കുണ്ടുതോട് സംഘത്തിലാണ് പാൽ സൂക്ഷിക്കുന്നത്. പശുക്കടവിൽ നിന്ന് കുണ്ടുതോടിലേക്ക് വാഹനത്തിൽ പാൽ എത്തിക്കുന്നതിനായി മിൽമ നിയോഗിച്ചത് ഷാജിയെയാണ്. വാഹനത്തിൽ വച്ചാണ് ഇയാൾ പാലിൽ വെള്ളം ചേർക്കുന്നത്. കഴിഞ്ഞദിവസം വെള്ളം കലർത്തിയ പാൽ വണ്ടിയിലെ, പാലിൽ ഒഴിക്കാൻ ശ്രമിക്കുന്നതിന്റെ കയ്യോടെ പിടികൂടുകയായിരുന്നു.
Water is added; Suspension of employee