കായക്കൊടി: (kuttiadinews.in) പൂജ നടത്തിയതിനെ തുടർന്ന് പ്രതിഷേധങ്ങൾ ഉണ്ടായ നെടുമണ്ണൂർ എൽപി സ്കൂൾ ശനിയാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. പിടിഎ യോഗത്തിലാണ് തീരുമാനം. സ്കൂൾ മാനേജർ അരുണ പി.പി യോഗത്തിൽ നിന്നും വിട്ടുനിന്നു.
മാനേജരുടെ മകൻ രുധീഷിന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാത്രി സ്കൂളിൽ പൂജ നടത്തിയത്. സംഭവത്തിൽ വലിയ പ്രതിഷേധം ഉണ്ടായതിന് പിന്നാലെയാണ് സ്കൂൾ അടച്ചത്. പൊതുവിദ്യാഭ്യാസ സംവിധാനത്തെ കാവ്യവൽക്കരിക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് കെഎസ്ടിഎ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു.
സ്കൂളിൽ ഇന്ന് സർവകക്ഷി യോഗവും ചേരും. സംഭവത്തിൽ ചട്ടലംഘനമുണ്ടായെന്ന റിപ്പോർട്ട് കുന്നുമ്മൽ എഇഒ പൊതുവിദ്യാഭ്യാസവകുപ്പിന് സമർപ്പിച്ചെങ്കിലും ആർക്കെങ്കിലുമെതിരെ നടപടി വേണോയെന്നതിൽ തീരുമാനമായിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രിയാണ് സ്കൂൾ മാനേജരുടെ മകൻ രുധീഷിൻറെ നേതൃത്വത്തിൽ സ്കൂളിനകത്ത് പൂജ നടത്തിയത്. സ്കൂളിലെ ഒരധ്യാപികയും പൂജയിൽ പങ്കെടുത്തു. പ്രധാനാധ്യാപികയുടെ മുറിയിലും മറ്റ് രണ്ട് മുറികളിലുമായിരുന്നു പൂജ.
സ്കൂൾ കോംബൗണ്ടിനകത്ത് രാത്രി എട്ടുമണിയോടെ വാഹനങ്ങൾ കണ്ട നാട്ടുകാർ സ്കൂളിലെത്തിയപ്പോഴാണ് പൂജ നടക്കുന്നത് ശ്രദ്ധയിൽപെട്ടത്. വിവരമറിഞ്ഞെത്തിയ സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ തൊട്ടിൽപ്പാലം പൊലീസെത്തി പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത ഏഴ് പേരെ പിന്നീട് വിട്ടയച്ചു.
#Pooja #school #NedumannurLPschool #open #Saturday #Allparty #meeting #today