കുറ്റ്യാടി: (kuttiadinews.in) പ്രതിഷേധത്തിന്റെ ആ ഇടി മുഴക്കം ഇന്നും ഈ കാതുകളിൽ നിന്ന് മാഞ്ഞിട്ടില്ല. ജീവിത സായാഹ്നത്തിലും കടുങ്ങോൻ ഓർത്തെടുക്കുകയാണ് ആ പോരാട്ട കാലം.
അര നൂറ്റാണ്ടിലേറെ കാലം കൃത്യമായി പറഞ്ഞാൽ 1969 ഡിസംബർ 18, ബുധനാഴ്ച പുലർച്ചെ പതിനഞ്ചോളം വരുന്ന നക്സൽ പ്രവർത്തകർ നാടൻ ബോംബും മാരകായുധങ്ങളുമായി കുറ്റ്യാടി പോലീസ് സ്റ്റേഷൻ ആക്രമിച്ചു, കേസിലെ പ്രതികളിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേഒരാളായ മൂന്നാം പ്രതി പാലേരിയിലെ ചമ്പേരി സി എച്ച് കടുങ്ങോന്റെ ഓർമ്മകളിൽ ആ ദിവസം ഇന്നലെയെന്ന പോലെയാണ്.
പൊലീസ് സ്റ്റേഷനിലെ തോക്ക് കൈക്കലാക്കി പ്രദേശത്തെ ജന്മിമാരുടെ വീടാക്രമിച്ച് പണമെടുത്ത് വയനാട്ടിലെ ആദിവാസികൾക്ക് വിതരണം ചെയ്യുകയും ജന്മിമാർ കൈവശം വെച്ച പാവപ്പെട്ടവരുടെ പ്രൊനോട്ട് കച്ചീട്ട് തുടങ്ങിയവ കൈക്കലാക്കി നശിപ്പിക്കുകയും ചെയ്യുകയായിരുന്നു അന്നത്തെ സ്റ്റേഷൻ അക്രമണത്തിന്റെ ലക്ഷ്യം.
എന്നാൽ പൊലീസുകാരുടെ ചെറുത്തുനിൽപ്പ് കാരണം ആ ലക്ഷ്യം വിജയം കൈവരിച്ചില്ല. അന്ന് ഇവർ ആക്രമിച്ച കുറ്റ്യാടി പോലീസ് സ്റ്റേഷൻ ഇന്ന് ജീർണാവസ്ഥയിലാണ്. ഇപ്പോൾ പുതിയ കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
ജയിൽ ശിക്ഷ അനുഭവിച്ചു പുറത്തുവന്ന കടുങ്ങോൻ പിന്നീട് സിപിഐ എം പ്രവർത്തകനായി. അന്ന് പോലീസിന്റെ കൊടിയ മർദനത്തിനിരയായ കടുങ്ങോൻ ഇപ്പോൾ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ്.
#goal #layered #Remember #Kuttiadi #policestation #attack #like #yesterday