വേളം: നാളികേര കർഷകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. വേളം പഞ്ചായത്തിലെ മണിമലയിൽ സ്ഥാപിക്കുന്ന നാളികേര ഭക്ഷ്യ സംസ്കരണ പാർക്കിന് വ്യവസായ മന്ത്രി പി.രാജീവ് നാളെ രാവിലെ 11:30 തറക്കല്ലിടും. നാളികേര അധിഷ്ഠിത ഉത്പന്നങ്ങൾ നിർമ്മിച്ച കുറ്റ്യാടി തേങ്ങക്ക് ഡിമാൻഡ് വർദ്ധിപ്പിക്കുകയാണ് പാർക്കിലൂടെ ലക്ഷ്യമിടുന്നത്.


പദ്ധതിക്കായി 7.53 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. പ്രവർത്തി 2023 ഡിസംബറോടെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. സർക്കാർ ഏറ്റെടുത്ത 115 ഏക്കർ ഭൂമിയിലാണ് കുറ്റ്യാടിയുടെ അഭിമാനമായ നാളികേര പാർക്കിന് കെ.എസ്.ഐ ഡി.സി യുടെ നേതൃത്വത്തിൽ യാഥാർത്ഥ്യമാക്കുന്നത്. വർഷങ്ങൾ നീണ്ട പരിശ്രമമാണ് ഇതിനായി നടന്നത്.
മുൻ എംഎൽഎ കെ കെ ലതിക മുൻകൈയെടുത്ത് ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കിയിരുന്നു. തുടർന്ന് മുൻ എംഎൽഎ പാറക്കൽ അബ്ദുല്ലയും പരിശ്രമം നടത്തി. ഇക്കാലത്ത് വ്യവസായ മന്ത്രിയായിരുന്ന എസി മൊയ്തീൻ മല സന്ദർശിക്കുകയും പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ നടപടി സ്വീകരിക്കുകയും ചെയ്തു.
എന്നാൽ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം കാര്യങ്ങൾ നീണ്ടു പോവുകയായിരുന്നു. ഇതിന് കോടതി തീർപ്പ് കല്പിച്ചതോടെയാണ് പാർക്കിന് ശിലയിടാനും, മറ്റു പ്രവർത്തനങ്ങളിലേക്ക് കടക്കാനും മാർഗം തെളിഞ്ഞത്. നാളികേരാധിഷ്ഠിത വ്യവസായങ്ങൾ, ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ, തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നത്. പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും കഴിയും.
നിർദിഷ്ട നാളികേര പാർക്ക് കാർഷിക മേഖലയിൽ പെട്ടെന്നുള്ള വളർച്ചയ്ക്ക് വഴിയൊരുക്കും. നാളികേര അനുബന്ധ വ്യവസായ മേഖലയിൽ വൻ മുന്നേറ്റത്തിന് ഇടവരുത്തും. എന്ന് ഇപ്പോഴത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കുറ്റ്യാടി എംഎൽഎ കെ. പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പ്രത്യാശ പ്രകടിപ്പിച്ചു.
അവികസിത മേഖലയിൽ നിന്ന് നല്ലൊരു കുതിപ്പ് പ്രതീക്ഷിക്കാം. നാളെ കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിക്കും. ശിലാസ്ഥാപന ചടങ്ങിൽ കെ മുരളീധരൻ എംപി മുഖ്യാതിഥിയായിരിക്കും.
വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹിക സാംസ്കാരിക പ്രവർത്തകരും കർഷകരും ബഹുജനങ്ങളും ചടങ്ങിൽ പങ്കെടുക്കുമെന്ന് വേളം പഞ്ചായത്ത് പ്രസിഡണ്ടും സംഘാടകസമിതി ചെയർപേഴ്സനുമായ നയീമ കുളമുള്ളതിൽ, കൺവീനർ കെ കെ മനോജൻ എന്നിവർ അറിയിച്ചു.
No more waiting; Coconut Park will be laid tomorrow.