#Latest News #Kuttiadi #Temple Pond #PWD
കുറ്റ്യാടി:(kuttiadi.truevisionnews.com)ചിരപുരാതനമായ തളീക്കര വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ചരിത്രപ്രസിദ്ധമായ ക്ഷേത്രക്കുളം പൊതുമരാമത്ത് വകുപ്പ് കൈയേറി മതിൽ കെട്ടാൻ ശ്രമിക്കുന്നതായി പരാതി. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളാണ് ഈ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
വർഷങ്ങളായി നിലനിൽക്കുന്ന ഈ തണ്ണീർത്തടത്തിന്റെ പകുതിയോളം ഭാഗം കവർന്നെടുത്താണ് നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഭക്തജനങ്ങളും ക്ഷേത്ര സമിതിയും കുറ്റപ്പെടുത്തി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ക്ഷേത്രത്തിൽ അടുത്തിടെ മതിൽക്കെട്ടിനുള്ളിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ കമ്മിറ്റി പൂർത്തിയാക്കിയിരുന്നു.
ക്ഷേത്രത്തിന്റെ പ്രധാന ഭാഗമായ കുളം തനിമ ചോരാതെ നവീകരിക്കാൻ തീരുമാനിച്ച ഘട്ടത്തിലാണ് പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്ന് കൈയേറ്റ ശ്രമമുണ്ടായതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. പ്രദേശത്തെ പ്രധാന ജലസ്രോതസായ ഈ തണ്ണീർത്തടം നശിപ്പിക്കുന്ന നടപടി ക്ഷേത്രാചാരങ്ങളെയും പ്രദേശത്തെ ഭൂഗർഭ ജലനിരപ്പിനെയും ദോഷകരമായി ബാധിക്കുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
ക്ഷേത്ര ഭൂമി സംരക്ഷിക്കുന്നതിനായി നിയമപരമായ പോരാട്ടത്തിന് തുടക്കമിട്ടതായും അവർ അറിയിച്ചു. വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ദേവസ്വം വകുപ്പ് മന്ത്രി, എം.എൽ.എ, കളക്ടർ, തഹസിൽദാർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
പ്രസിഡന്റ് ടി.വി. പ്രഭാകരൻ, സെക്രട്ടറി പി.വി. സുരേന്ദ്രൻ, ട്രഷറർ എൻ.കെ. ശങ്കരൻ എന്നിവരാണ് വാർത്താസമ്മേളനത്തിലും പ്രസ്താവനയിലും ഇക്കാര്യങ്ങൾ അറിയിച്ചത്. അതേസമയം, കുറ്റ്യാടി-തൊട്ടിൽപാലം റോഡിലെ ചെയിനേജ് 2/240-ൽ ഇടതുവശത്ത് കരിങ്കൽ ഭിത്തി നിർമ്മിച്ച് റോഡ് സുരക്ഷിതമാക്കുന്ന പ്രവൃത്തിയാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിരിക്കുന്നതെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ സി.ബി. നളിൻ കുമാർ അറിയിച്ചു.
റോഡിന്റെ അതിർത്തി സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് അതിർത്തി നിർണയിക്കാൻ തഹസിൽദാർക്ക് കത്ത് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: Talikkara Temple Pond Encroachment Allegation Against PWD-new


















































