കായക്കൊടി : യാത്രാദുരിതത്തിൽനിന്ന് മോചനം കാത്തുകിടക്കുന്ന കായക്കൊടി പഞ്ചായത്തിലെ തളീക്കര-കൂട്ടൂർ-ചങ്ങരംകുളം റോഡ് നാട്ടുകാരുടെ നേതൃത്വത്തിൽ പിരിവെടുത്ത് റോഡിലെ കുഴികളടച്ചു. സ്കൂൾ വിദ്യാർത്ഥികളും, സ്കൂട്ടർ യാത്രികരും ഈ കുഴിയിൽ വീഴുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. യാത്രാദുരിതത്തിന് ശാശ്വതപരിഹാരം കാണാൻ റോഡ് പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട് .
പഞ്ചായത്തിലെ അഞ്ച് വാർഡുകളിലൂടെ കടന്നുപോകുന്ന റോഡ് യാത്രായോഗ്യമല്ലാതായിട്ട് കാലങ്ങളേറെയായി. ഇരുപതുവർഷങ്ങൾക്ക് മുമ്പാണ് മൂന്ന് കിലോ മീറ്ററോളം വരുന്ന റോഡ് പൂർണമായി ടാർ ചെയ്തത്. ഇതിനുശേഷം തകർന്ന റോഡ് ജില്ലാപഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് രണ്ടുതവണ അറ്റകുറ്റപ്പണി നടത്തിയിരുന്നു. കഴിഞ്ഞവർഷം റോഡ് പ്രവൃത്തിക്കായി 25 ലക്ഷം രൂപ എം.എൽ.എ. ഫണ്ടിൽനിന്ന് നീക്കിവെച്ചിരുന്നെങ്കിലും തകർന്നുകിടക്കുന്ന മൂരിപ്പാലം പുനർനിർമിക്കാൻ ഉപയോഗിക്കുകയായിരുന്നു.
കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ വാഹനങ്ങളും കാൽ നടയാത്രക്കാരും പ്രയാസത്തിലാണ് പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. മഴപെയ്തതോടെ പലഭാഗങ്ങളിലും വെള്ളവും കെട്ടിനിൽക്കുന്ന അവസ്ഥയാണ് . ഈ വർഷം ഗ്രാമപ്പഞ്ചായത്ത് അറ്റകുറ്റപ്പണിക്കായി 30 ലക്ഷം രൂപ വകയിരുത്തുകയും എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിരുന്നു.
മാർച്ചോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അറ്റകുറ്റപ്പണികൾ നടത്തിയാലും ഡ്രൈയിനേജ് സംവിധാനവും കലുങ്കുകളുമില്ലാത്തതിനാൽ റോഡ് പെട്ടെന്നുതന്നെ തകരാനും സാധ്യതയേറെയാണെന്ന് നാട്ടുകാർ പറയുന്നു. ഡ്രെയിനേജും ആവശ്യമായ ഭാഗങ്ങളിൽ പാലവും ഉൾപ്പെടുത്തി റോഡ് ശാസ്ത്രീയമായി നവീകരിക്കണമെങ്കിൽ നല്ലൊരുതുക വേണ്ടിവരുമെന്നതിനാൽ പഞ്ചായത്തിന് പരിമിതികളുണ്ടെന്നാണ് അധികൃതർ പറയുന്നത്.
നവീകരണം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നും ബൈപാസാക്കിമാറ്റിയാൽ കുറ്റ്യാടിയിലെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നുമാണ് നാട്ടുകാർ പറയുന്നത്. റോഡിന് പലഭാഗത്തും വീതി എട്ടുമീറ്ററിൽ താഴെയാണ്. സ്ഥലം വിട്ടുകൊടുക്കാൻ ഏതാനും പേർ തടസ്സം നിൽക്കുന്നതും നവീകരണത്തിന് തടസ്സമാകുന്നു
Relief from travel woes; Locals have made the dilapidated road passable