കുറ്റ്യാടി: (kuttiadi.truevisionnews.com) കോഴിക്കോട് ജില്ലയിൽ ശക്തമായി പെയ്ത മഴയിലും വീശി അടിച്ച കാറ്റിലും വിവിധ ഇടങ്ങളിൽ വൻ നാശ നഷ്ടം. ജില്ലയിലെ മലയോര മേഖലകളിലും നഗരങ്ങളിലും ഉൾപ്പടെ കാലവർഷം നാശം വിതച്ചിട്ടുണ്ട്.
കുറ്റ്യാടി പൈക്കളങ്ങാടിയിൽ വീടിന്റെ മതിലിനു മുകളിൽ മരം വീണു. കണ്ടോത്ത് തറയിൽ റഫീക്കിന്റെ വീടിന്റെ മതിലാണ് മരം വീണ് പാതി പൊളിഞ്ഞത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മരം റോഡിലേക്ക് വീണതിനാൽ മൂന്ന് പോസ്റ്റിന്റെ ലൈൻ കട്ടാവുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.


മരം വീണതിനെതുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകൻ ബഷീർ നരേങ്കോടന്റെ നേതൃത്വത്തിൽ മരം മുറിച്ച് മാറ്റുകയും ഗതാഗത തടസ്സം പുനഃസ്ഥാപിക്കുകയും ചെയ്തു.
അതേസമയം, കുറ്റ്യാടി തളീക്കരയിൽ കിളിയിനം കണ്ടി കരീമിന്റെ വീടിനു മുകളിൽ തെങ്ങ് വീണ് വീടിന് കേടു പറ്റി. വീടിൻറെ ഭിത്തിക്ക് വിള്ളൽ സംഭവിച്ചു. കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരായ ചെയർമാൻ ബഷീർ നരേങ്കോടൻ, അസീസ് കുനിയേൽ, ഹക്കിം ടി.കെ.വി എന്നിവരെത്തി തെങ്ങ് മുറിച്ച് മാറ്റി അപകടാവസ്ഥ ഒഴിവാക്കി.
തൊട്ടിൽപ്പാലത്ത് കരിങ്ങാട് തോടിന്റെ തീരം ഇടിഞ്ഞു . തീരത്തുള്ള ആളുകളെ മാറ്റി പാർപ്പിച്ചു .ഇന്ന് പുലർച്ചയോട് കൂടിയാണ് തീരം ഇടിഞ്ഞത് . കുറ്റ്യാടി പുഴയുടെ കൈവരിയായി ഒഴുകുന്ന തോടാണിത് . കനത്തമഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതോടെയാണ് തീരമിടിഞ്ഞത് . നാല് കുടുംബങ്ങളിൽ നിന്നായി പതിനാല് പേരെയാണ് മാറ്റിതാമസിപ്പിച്ചത് . പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു .
Heavy wind rain Tree falls wall house Paikkalangadi kuttiadi