കുറ്റ്യാടി : മേഖലയിൽ ഡെങ്കിപ്പനി പടരുമ്പോൾ കൊതുകുവളർത്ത് കേന്ദ്രമായി കുറ്റ്യാടി ടൗണിലെ ഓവ് ചാലുകൾ മാറുന്നു. ടൗൺ നവീകരണത്തിന്റെ ഭാഗമായി പൊളിച്ചിട്ട ഓവുചാലുകളിൽ മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പിന്റെയും കരാറുകാരന്റെയും പേരിൽ നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്.


തൊട്ടിൽപ്പാലം റോഡിലാണ് ഓവുചാൽ നിർമാണത്തിന് റോഡരികിൽ കുഴിയെടുത്തത്. എന്നാൽ മൂന്നുമാസത്തോളമായി കരാറുകാരൻ പ്രവൃത്തി നിർത്തിവെച്ചതിനാൽ പൊളിച്ചിട്ട കുഴിയിൽ വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകിയിരിക്കുകയാണ്. വ്യാപാരികളുടെ പരാതിയെത്തുടർന്ന് ആരോഗ്യവകുപ്പ് സ്ഥലത്ത് പരിശോധന നടത്തി.
കുറ്റ്യാടി താലൂക്കാശുപത്രി ഹെൽത്ത് സൂപ്പർ വൈസർ ബാബു സെബാസ്റ്റ്യൻ, ഹെൽത്ത് ഇൻസ്പെക്ടർ രാജീവ്, ജെ.എച്ച്.ഐ. മാരായ സലാം, സുബിഷ,പ്രേമജൻ എന്നിവരാണ് പരിശോധന നടത്തിയത്.
സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തുകയും കെട്ടിക്കിടന്ന വെള്ളത്തിൽ കൊതുകുനാശിനി തളിക്കുകയും ചെയ്തു.ചിലയിടങ്ങളിൽ ദുർഗന്ധംവമിക്കുന്ന മലിനജലവും കെട്ടിക്കിടക്കുന്നുണ്ട്.നിർമാണപ്രവൃത്തിക്കായി കൊണ്ടുവന്ന ബാരലിൽ ഉൾപ്പെടെ ജലംകെട്ടിക്കിടന്ന് കൊതുക് വളരുന്ന അവസ്ഥയും കണ്ടെത്തി.
നിലവിൽ കുറ്റ്യാടി പഞ്ചായത്തിൽ നാലുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ടൗണിലെ ഓടകളിൽ ജലം കെട്ടിക്കിടക്കുന്നത് വ്യാപാരികൾക്കും നാട്ടുകാർക്കും ഏറെ ഭീഷണി ഉയർത്തുന്നതിനാൽ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് പി.ഡബ്ല്യു.ഡി. റോഡ് വിഭാഗം അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉടൻ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഹെൽത്ത് സൂപ്പർ വൈസർ ബാബു സെബാസ്റ്റ്യൻ പറഞ്ഞു.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുമുമ്പ് തുടങ്ങിയ പദ്ധതിയാണ് കരാറുകാരന്റെ കെടുകാര്യസ്ഥതകാരണം പാതിവഴിയിൽ നിലച്ചിരിക്കുന്നത്.
കോഴിക്കോട്, വയനാട്, വടകര റോഡുകളിൽ ഓവുചാലുകൾ പരിഷ്കരിച്ച് നടപ്പാതയും കൈവരിയും നിർമിച്ച് ടൈൽ പാകുന്നതിന് 2 കോടി രൂപയാണ് അനുവദിച്ചിരുന്നത്. രണ്ട് സാമ്പത്തികവർഷം കഴിഞ്ഞിട്ടും പദ്ധതി പാതിപോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
canals in Kuttyadi town as a breeding ground for mosquitoes during the spread of dengue fever