കായക്കൊടി: കുറ്റ്യാടിക്കടുത്ത് കായക്കൊടിയിൽ ഭൂചലനമെന്ന് നാട്ടുകാർ. കായക്കൊടി ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലാണ് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നത്. ഇന്നലെയും ഇന്നും നേരിയ പ്രകമ്പനം അനുഭവപ്പെട്ടതിനാൽ നാട്ടുകാർ പരിഭ്രാന്തിയിലാണ്.
ഇന്നലെ രാവിലെ എട്ടുമണിക്ക് ചെറുതായി അനുഭവപ്പെട്ട ഭൂചലനം ഇന്ന് രാത്രി എട്ടുമണിയോടെ വീണ്ടും കുറച്ചു കൂടി ശക്തിയിലാണ് അനുഭവപ്പെട്ടതത്രേ. എളളിക്കാംപാറ കാവിൻ്റെടുത്ത്, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി കായക്കൊടിയിലെ തുടങ്ങി ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് പറയുന്നു.
വീട്ടിലെ കസേര ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് ചലനമുണ്ടാവുകയും കട്ടിലിൽ കിടക്കുകയായിരുന്ന വീട്ടുകാർക്ക് തലക്ക് അടി കിട്ടിയത് പോലെ അനുഭവപെട്ടതായും പ്രദേശവാസികൾ പറഞ്ഞു. അടുക്കളയിൽ നിൽക്കുകയായിരുന്ന വീട്ടമ്മയ്ക്ക് കാലിൽ തരിപ്പ് അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്.
സെക്കൻ്റുകൾ മാത്രം നീണ്ടു നിന്ന ഭൂചലനത്തെത്തുടർന്ന് അന്തരീക്ഷത്തിൽ ഒരു പ്രത്യേക ശബ്ദം അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു. ഉച്ചത്തിലുള്ള ശബ്ദത്തെത്തുടർന്ന് പരിഭ്രാന്തരായ ജനം വീടു വിട്ട് പുറത്തിറങ്ങി. തുടർന്ന് പഞ്ചായത്ത് അധികൃതർ ഇ.കെ.വിജയൻ എംഎൽ എയെ ബന്ധപ്പെട്ടു.
അദ്ദേഹം ജില്ലാ കലക്ടറുമായി സംസാരിക്കുകയും നാളെ രാവിലെ പ്രത്യേകസംഘത്തെ പ്രദേശത്തേക്ക് അയക്കുമെന്ന് ജില്ലാ കലക്ടർ അറിയിക്കുകയും ചെയ്തു.
കായക്കൊടി പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി.ഷിജിൽ, കായക്കൊടി വില്ലേജ് ഓഫീസർ ബിജു, തൊട്ടിൽപ്പാലം
സബ്ഇൻസ്പെക്ടർ, സുബിൻ ബിജു, എം. കെ ശശി, പി.പി. നിഖിൽ, എം. റീജ, പി.പിനാണു, വി.പി.സുരേന്ദ്രൻ
എന്നിവർ സ്ഥലം സന്ദർശിച്ചു.
People panicked kayakkodi locals say earthquake