കാവിലുംപാറ: (kuttiadi.truevisionnews.com) കാവിലുംപാറ പഞ്ചായത്തിൽ വീണ്ടും കാട്ടാന ആക്രമണം. വീട്ടുമുറ്റത്ത് നിന്നവരെയാണ് ആന ആക്രമിച്ചത്. കരിങ്ങാട് സ്വദേശി മുട്ടിച്ചിറ സ്വദേശി തങ്കച്ചൻ, ഭാര്യ ആനി എന്നിവർക്കാണ് പരിക്കേറ്റത് . രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ആനിക്ക് നേരെ ആന ഓടിവരുന്നത് കണ്ട് തടയാൻ ആനയുടെ അടുത്തേക്ക് ചെന്ന തങ്കച്ചനെ ആന തട്ടി വീഴ്ത്തുകയായിരുന്നു. തങ്കച്ചൻ ശബ്ദമുണ്ടാക്കിയതോടെ ആന പിന്മാറി. ഏതാനും ദിവസങ്ങളായി ചൂരണി, കരിങ്ങാട് മേഖലയിൽ കണ്ടുവരുന്ന പ്രായം കുറഞ്ഞ ആനയാണ്ആക്രമിച്ചത്.
കഴിഞ്ഞ ആഴ്ചയും ഇതേ പഞ്ചായത്തിലുണ്ടായ കാട്ടാന ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. രണ്ട് സ്ത്രീകൾക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. ജൂലായ് 12 ന് രാവിലെയോടെയായിരുന്നു സംഭവം. പറമ്പിൽ പശുവിനെ കെട്ടാൻ പോയ ശാന്ത , സനിക എന്നിവർക്കും , ചൂരണി റോഡിലൂടെ ബൈക്കിൽ പോവുകയായിരുന്ന ഷീജ മകൻ എബിൻ എന്നിവർക്കുമാണ് പരിക്കേറ്റത്. സ്കൂട്ടറിൽ ആന തട്ടിയെങ്കിലും രണ്ടുപേരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
Wild elephant attacks again in Kavilumpara two injured