കുറ്റ്യാടി : കാടിറങ്ങിയെത്തിയവരാണ് മാവോയിസ്റ്റ് പോസ്റ്റർപതിച്ചതെന്ന് സൂചന. ഇവർ കാട്ടിലേക്ക് തന്നെ മടങ്ങിയെന്ന് നിഗമനം. കരുതൽമേഖലയ്ക്കെതിരേയാണ് മരുതോങ്കര പശുക്കടവിൽ മാവോവാദികളുടെപേരിൽ പോസ്റ്റർ. തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം.
പശുക്കടവ് ടൗണിലെ കടയിലെ ചുമരുകളിലാണ് സി.പി.ഐ. (മാവോയിസ്റ്റ്) ബാണാസുര ഏരിയാകമ്മിറ്റിയുടെപേരിൽ പോസ്റ്ററുകൾ പതിച്ചതായി കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു. പശുക്കടവ് സ്വദേശിയുടെ ചായക്കടയിലും പരിസരത്തുമാണ് കരുതൽമേഖലയ്ക്കെതിരേ ആറോളം പോസ്റ്ററുകൾ കണ്ടത്.
പോരാടുന്ന കർഷക, അധ്വാനിക്കുന്ന ജനങ്ങൾക്ക് വിപ്ലവാഭിവാദ്യങ്ങൾ, ബഫർസോൺ നീക്കത്തെ ചെറുക്കുക, പോരാട്ടത്തിനിറങ്ങിയ കർഷകർക്ക് അഭിവാദ്യങ്ങൾ എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ എഴുതിയിട്ടുള്ളത്. നാദാപുരം ഡിവൈ.എസ്.പി. വി.വി. രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ഡോഗ് സ്ക്വാഡ്, ഫൊറൻസിക്, വിരലടയാളവിദഗ്‌ധരും സ്ഥലത്തെത്തി. ഇതിനിടെ ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നായ കാട്ടിലേക്കാണ് ഓടിപ്പോയത്. അതിനാൽ പോസ്റ്റർപതിച്ചവർ കാട്ടിലേക്കുതന്നെ മടങ്ങിയെന്നാണ് നിഗമനം.
സമീപത്തെ സി.സി.ടി.വി. ദൃശ്യവും പോലീസ് പരിശോധിക്കുന്നുണ്ട്. മാസങ്ങൾക്കുമുമ്പ് പശുക്കടവിൽ ആയുധധാരികളായ മാവോവാദികളെത്തുകയും രണ്ട് വീടുകളിൽനിന്ന് അരിയും ഭക്ഷണസാധനങ്ങളും ശേഖരിക്കുകയും സർക്കാർവിരുദ്ധ ലഘുലേഖ വിതരണവും നടത്തിയിരുന്നു. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.
Those who came from the forest?; Those with Maoist posters came from the forest