കുറ്റ്യാടി: കുറ്റ്യാടി പുഴയിൽ 20 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് മണിയൂരിൽ തുടക്കം കുറിച്ചു. ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഉൾനാടൻ ജല വിഭവ സംരക്ഷണ പദ്ധതി പ്രകാരമാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. പുഴയെ സംരക്ഷിക്കുക, തനത് മത്സ്യ സമ്പത്ത് സംരക്ഷിക്കുക, ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ വരുമാനം വർദ്ധിപ്പിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കുറ്റ്യാടി പുഴയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്.
പുഴയിലെ ശുദ്ധജല മേഖലയിൽ അഞ്ചുലക്ഷം കട്ല,യോഗാഡ്,വൃഗാഡ് എന്നീ മത്സ്യക്കുഞ്ഞുങ്ങളെയും ഊരുജലം കയറുന്ന മേഖലയിൽ മൂന്നുലക്ഷം കരിമീൻ കുഞ്ഞുങ്ങളെയും 12 ലക്ഷം കാരച്ചെമ്മീൻ കുഞ്ഞുങ്ങളെയുമാണ് നിക്ഷേപിക്കുന്നത്.
തുടർച്ചയായി മൂന്നുവർഷം ഇതേ പോലെ ചെയ്യുവാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്. കുറ്റ്യാടി പുഴയിൽ ശുദ്ധജല മത്സ്യങ്ങളെയും ഊർജല മത്സ്യങ്ങളെയും ജനകീയ പങ്കാളിത്തത്തോടെ നിർമിക്കുക. അത് സംരക്ഷിക്കുക എന്നതാണ് ഫിഷറീസ് വകുപ്പിന്റെ ലക്ഷ്യം.
തെരഞ്ഞെടുക്കപ്പെട്ട പുഴകൾ സംരക്ഷിക്കുക എന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനപ്രകാരമാണ് കുറ്റ്യാടി പുഴയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്.
സംസ്ഥാനത്തെ എട്ടു പുഴകളിലാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതികൾക്ക് തുടക്കം കുറിച്ചത് . ഈ വർഷം മുതൽ 2025 വരെ എട്ടു പുഴകളിൽ പദ്ധതി നടപ്പിലാക്കുവാനാണ് ഫിഷറീസ് വകുപ്പിന്റെ തീരുമാനം.
A project to stock 20 lakh fish fry in the Kuttyadi river has been started in Maniyur.