Jun 21, 2025 12:20 PM

കുറ്റ്യാടി: (kuttiadynews.in) കുറ്റ്യാടിയില്‍ രാസലഹരി നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്. കേസില്‍ അറസ്റ്റിലായ കള്ളാട് സ്വദേശി കുനിയില്‍ അജിനാസ്, ഭാര്യ മിസ്രിയ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെങ്കിലും രാസലഹരിശൃംഖലയില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുതന്നെയാണ് പോലീസിന്റെ സംശയം. അന്വേഷണം നാദാപുരം ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്.

ഇപ്പോള്‍ ലഭിച്ച മൊഴികള്‍ പോലീസ് വിശദമായി പരിശോധിച്ചുവരുകയാണ്. മൊഴിനല്‍കിയവരില്‍ ലഹരി ഉപയോഗിക്കുന്നവരും ഉണ്ടെന്നാണ് വെള്ളിയാഴ്ച റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞത്. അതുകൊണ്ടുതന്നെ മൊഴിയില്‍ വിശദമായ അന്വേഷണം ആവശ്യമാണ്. ഇതിനുശേഷമേ കൂടുതല്‍പേര്‍ക്കുനേരേ കേസെടുക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകൂ.

ഇതിനിടെ കൂടുതല്‍ ഇരകള്‍ കേസില്‍ ഉണ്ടാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. നിലവില്‍ മൂന്നുപേരാണ് അജിനാസിനും ഭാര്യക്കുംനേരേ പരാതി നല്‍കിയത്. മൂന്ന് പരാതിയിലും പോലീസ് കേസെടുത്തു. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ്. ഒരുവര്‍ഷം മുന്‍പ് പരാതിക്കാരനായ പതിനെട്ടുകാരനെ ലഹരിനല്‍കി പീഡിപ്പിച്ചെന്നാണ് ആദ്യത്തെ കേസ്. പിന്നാലെ മറ്റൊരു വിദ്യാര്‍ഥികൂടി പരാതിയുമായെത്തി. മൂന്നാമത്തെ കേസില്‍ പെണ്‍കുട്ടിയാണ് പരാതിനല്‍കിയത്. ആദ്യത്തെ കേസിലെ പരാതിക്കാരന്റെ സുഹൃത്താണ് ഈ പെണ്‍കുട്ടി. അജിനാസിന്റെ നിര്‍ബന്ധപ്രകാരം പെണ്‍കുട്ടിയെ ഇവിടെ എത്തിച്ചെന്നും പീഡിപ്പിച്ചെന്നുമാണ് കേസ്.

ഇതേപോലെ പ്രായപൂര്‍ത്തിയാകാത്ത മറ്റുചില കുട്ടികളെക്കൂടി ഇവിടെ ഭീഷണിപ്പെടുത്തി എത്തിച്ചതായും സംശയമുണ്ട്. ഇത് ആരൊക്കെയാണെന്ന് പരിശോധിക്കുകയാണ് പോലീസ്. അജിനാസും ഭാര്യ മിസ്രിയയും നിലവില്‍ റിമാന്‍ഡിലാണ്. നേരത്തേ നാലുദിവസം അജിനാസിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

കേസില്‍ ഉള്‍പ്പെട്ട കാറും ബൈക്കും കസ്റ്റഡിയിലെടുത്തു. തിരിച്ച് കോടതിയില്‍ ഹാജരാക്കിയ അജിനാസിനെ ചൊവ്വാഴ്ച വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങും. പിന്നാലെ ഭാര്യയെയും കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം. സംഭവം കുറ്റ്യാടിയില്‍ തുടരേയുള്ള പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. അന്വേഷണത്തില്‍ പോലീസ് അലംഭാവം കാണിക്കുന്നുവെന്നാണ് ആക്ഷേപം.



Kuttiadi drug induced sexual assault case

Next TV

Top Stories










Entertainment News





https://kuttiadi.truevisionnews.com/