കൈവേലി: (kuttiadinews.in) വടകര - വിലങ്ങാട് - കുഞ്ഞോം - മാനന്തവാടി ചുരമില്ലാ പാത യാഥാർത്ഥ്യമാക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. പ്രസിഡന്റ് ബാബു കാട്ടാളി അവതരിപ്പിച്ച പ്രമേയം ഏകകണ്ഡമായാണ് ഭരണ സമിതി പാസാക്കിയത്.
കോഴിക്കോട് ജില്ലയിലെ വാണിമേൽ ഗ്രാമപഞ്ചായത്തിലെ പുല്ലുവായിൽ നിന്നും വനത്തിലൂടെ കേവലം ഏഴ് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ വയനാട് ജില്ലയിലെ തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോം എന്ന സ്ഥലത്ത് എത്താൻ കഴിയും.
ചുരമില്ലാതെയും, ദുർഗ്ഗട പാതയില്ലാതെയും വയനാട്ടിലെത്തിച്ചേരാനും, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നാൽപതോളം വരുന്ന ആദിവാസി ഊരുകളിലുള്ളവർക്ക് വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വ്യാപാരം തുടങ്ങിയ മേഖലകളിൽ വളരെയേറെ സാധ്യതകളുള്ളതും, ടൂറിസം മേഖലയിൽ പ്രത്യേകിച്ചും മലബാർ മേഖലക്കും പുത്തനുണർവ്വ് നൽകുന്നതാണ് പ്രസ്തുത പാത.
ഈ മേഖലയിലുള്ള മാവോയിസ്റ്റ് സാന്നിധ്യത്തെ പ്രതിരോധിക്കുന്നതിനും സായുധ സേനകൾക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനും പ്രതിരോധ സംവിധാനത്തിൽ സുപ്രധാന പങ്ക് വഹിക്കാൻ കഴിയുന്നതുമാണ്.
പ്രസ്തുത പാത യാഥാർത്ഥ്യമായാൽ നരിപ്പറ്റ ഉൾപെടെയുള്ള പിന്നോക്കം നിൽക്കുന്ന മലയോര ഗ്രാമപഞ്ചായത്തുകളിൽ ടൂറിസം പോലുള്ള മേഖലകളിൽ അനന്തമായ സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്ന് ഭരണസമിതി വിലയിരുത്തി.
പ്രസ്തുത വിവരങ്ങൾ പൊതുഭരണം, പൊതുമരാമത്ത്, ടൂറിസം, വനം എന്നീ വകുപ്പുകള ധരിപ്പിക്കുന്നതിനും, അനുകൂല തീരുമാനത്തിനായി അപേക്ഷിക്കുന്നതിനും തീരുമാനിച്ചു.
#resolution #passed #Vilangad #Kunjom #Churamilla #Path #made #reality #Naripatta #GramaPanchayath #Administrative #Samithi