കുറ്റ്യാടി: (kuttiadynews.in) 'ഗുരുവിനെ പകരാം, പ്രകൃതിയെ കാക്കാം' എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന വനയാത്ര ഹൃദ്യമായി.
തുടക്കം മുതൽ ഒടുക്കം വരെ നീണ്ടുനിന്ന ചാറ്റൽമഴ വനയാത്രയെ മഴ യാത്രയാക്കി മാറ്റി. നാടൻ പാട്ടുകൾ പാടിയും മുദ്രാവാക്യങ്ങൾ വിളിച്ചും ആടിയും പാടിയും വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രാംഗങ്ങൾ യാത്ര അവിസ്മരണീയമാക്കി.


ഫൗണ്ടേഷൻ അംഗങ്ങൾ മുഴുവനും ഫൗണ്ടേഷന്റെ ലോഗോ പതിച്ച പച്ച ജേഴ്സി അണിഞ്ഞു കൊണ്ടാണ് യാത്രയിൽ അണിചേർന്നത്. വിതരണം ചെയ്ത ചക്കപ്പഴം, മാമ്പഴം എന്നിവ കഴിച്ച ശേഷം വിത്തുകൾ യാത്രാംഗങ്ങൾ കാട്ടിലേക്ക് വലിച്ചെറിഞ്ഞത് യാത്രയെ വ്യത്യസ്തമാക്കി. ജാനകി കാട്ടിലേക്ക് നടത്തിയ യാത്ര കവാടത്തിൽ അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷൻ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് ഹരിത സന്ദേശം നൽകി. കുറ്റ്യാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ നിഖിൽ ജെറോം മുഖ്യാതിഥിയായി.
ഫൗണ്ടേഷൻ സെക്രട്ടറി സെഡ്.എ സൽമാൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം കോഡിനേറ്റർ ഹാഫിസ് പൊന്നേരി ഫൗണ്ടേഷൻ രക്ഷാധികാരി കെ.ബി.ആർ കണ്ണൻ പയ്യന്നൂർ, ജോ. സെക്രട്ടറിമാരായ സരസ്വതി ബിജു, ബിനീഷ് താമരശ്ശേരി, വൈസ് പ്രസിഡന്റ് സുമ പള്ളിപ്രം, ട്രഷറർ ഷഫീഖ് മുക്കത്ത്, ലത്തീഫ് കുറ്റിപ്പുറം, നിർമല ജോസഫ്, ജാനകിക്കാട് സഫീറ നസീർ, ജലീൽ കുറ്റ്യാടി, പി.കെ വികാസ്, ടി. സീനത്ത്, മോഹൻദാസ് കായക്കൊടി തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകി. മുയിപോത്ത് എംയുപി സ്‌കൂൾ, ചെട്ട്യാത്ത് യുപി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
vanayathra kuttiady shobeendran foundation