കുറ്റ്യാടി: ഊരത്ത് പഞ്ചായത്തിന്റെ വെറ്ററിനറി സബ്‌സെന്റര്‍ കെട്ടിടം മാലിന്യശേഖരണ കേന്ദ്രമായതായി പരാതി. 2010-15 കാലത്ത് സ്വകാര്യ വ്യക്തി സംഭാവനയായി നല്‍കിയ സ്ഥലത്ത് കെട്ടിടം നിർമ്മിച്ച് ഉദ്ഘാടനം ചെയ്തിരുന്നു. ഇതുവരെ ഡോക്ലറോ ജീവനക്കാരോ വരുകയോ ഉരുക്കളെ പരിശോധിക്കുകയോ ചെയ്യാറില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു.
എന്നാല്‍, അന്ന് സര്‍ക്കാര്‍ അനുമതി വാങ്ങാതെയാണ് കെട്ടിടം നിര്‍മിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ് പറഞ്ഞു. നിലവിലെ പഞ്ചായത്ത് ഭരണസമിതി സബ്‌സെന്റ്‌ററിന് അനുമതിക്കായി ശ്രമിച്ചെങ്കിലും വടയത്ത് പഞ്ചായത്തിന്റെ മൃഗാശുപത്രിയുള്ളതിനാല്‍ അനുമതി ലഭിച്ചില്ല. പുതിയ സബ്‌സെന്റര്‍ അനുവദിക്കണമെങ്കില്‍ ബന്ധപ്പെട്ട സ്ഥലത്ത് 250 ഉരുക്കളെങ്കിലും വേണം.


കൂടാതെ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിക്കായി അപേക്ഷിച്ചിരുന്നു. അതിനും അനുമതി ലഭിച്ചിട്ടില്ല. സബ്‌സെന്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വകുപ്പു മന്ത്രി കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എല്‍.എ മുഖേന വിണ്ടും നിവേദനം നല്‍കിയതായും പ്രസിഡന്റ് പറഞ്ഞു.
സംസ്ഥാനത്ത് എവിടെയെങ്കിലും വെറ്ററിനറി സബ്സെന്ററുകള്‍ അടുച്ചുപൂട്ടുന്നുണ്ടെങ്കില്‍ അവിടുത്തെ ജീവനക്കാരെ ഇങ്ങോട്ട് നിയമിക്കാമെന്ന് വകുപ്പു തലത്തില്‍ അറിയിപ്പു ലഭിച്ചിരുന്നു. അതിനിടെ ഏഴാം വാര്‍ഡില്‍നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥലത്ത് സൂക്ഷിച്ച് പ്രയാസം സൃഷ്ടിക്കാതിരിക്കാന്‍ വെറ്ററിനറി സബ്‌സെന്റര്‍ കെട്ടിടത്തില്‍ സൂക്ഷിച്ച് കയറ്റി അയക്കുകയാണെന്നും പറഞ്ഞു.
complaint Veterinary Subcenter waste collection center