കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം. കുറ്റ്യാടിയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് സി പി ഐ എം ചാത്തങ്കോട്ടുനട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനം വകുപ്പ് ഓഫീസിന് മുന്നിൽ ഉപരോധ സമരം നടത്തുന്നത്.
ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാന ശല്യത്തിന് ഉടൻ പരിഹാരം കാണുക, മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, കേന്ദ്ര വനം വന്യജീവി നിയമം ബേദഗതി ചെയ്യുക, ചൂരണി മലയിലെ ജനവാസ കേന്ദ്രത്തിൽ കഴിയുന്ന കുട്ടി ആനയെ അന വളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സി പി ഐ എം ഉപരോധം.


വലിയ രീതിയിൽ വന്യ മൃഗ ശല്യം നേരിടുന്ന മേഖലയാണ് കാവിലുംപാറ ഉൾപ്പടെയുള്ള കുറ്റ്യാടിയുടെ മലയോര മേഖല. കഴിഞ്ഞ ദിവസം, ചൂരണിയിൽ കാട്ടാന ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു . രണ്ട് സ്ത്രീകൾക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്.
രാവിലെ പറമ്പിൽ പശുവിനെ കെട്ടാൻ പോയ ശാന്ത , സനിക എന്നിവർക്കും , ചൂരണി റോഡിലൂടെ ബൈക്കിൽ പോവുകയായിരുന്ന ഷീജ മകൻ എബിൻ എന്നിവർക്കുമാണ് പരിക്കേറ്റത്.
സ്കൂട്ടറിൽ ആന തട്ടിയെങ്കിലും രണ്ടുപേരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നിലവിൽ നാലുപേരുടെയും പരിക്ക് ഗുരുതരമല്ല. വീട്ടുമുറ്റത്തു പോലും കാട്ടാന എത്തുന്ന സാഹചര്യമാണുള്ളത്. ഭീതിയോടെയാണ് മലയോര മേഖലയിലുള്ള ആളുകൾ കഴിയുന്നത് .
CPI(M) blockades forest department office in Kuttiadi for solution to wild elephant problem must be found